അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Monday, December 31, 2007

ആമുഖം

മലയാള കവിത ഇരുപതാം നൂറ്റാണ്ടില്‍ വലിയൊരു പരിവര്‍ത്തനത്തിനു സാക്‌ഷ്യം വഹിച്ചു.ആശാനും വള്ളത്തോളും ഉള്ളൂരും തുടങ്ങിവെച്ച നവഭാവുകത്വത്തിന്റെ പണി, ഒരു സ്വത്തായി മലയാളകവിതയില്‍. അധിനിവേശ ആധുനികതയും അതു തീര്‍ത്ത ലോകബോധവും മലയാളിയുടെ കാവ്യ സങ്കല്‍പത്തെ മൊത്തത്തില്‍ ഉടച്ചുവാര്‍ത്തു. അതു രൂപപരവും സത്താപരവുമായ ഉടച്ചുവാര്‍പ്പായിരുന്നു. അതു പിന്നെ പടര്‍ന്നു. പരന്നു.വെണ്ണിക്കുളത്തില്‍, വി.സി ബാലകൃഷ്ണപ്പണിക്കരില്‍, ചങ്ങമ്പുഴയില്‍, ഇടപ്പള്ളിയില്‍, പിയില്‍, ഇടശ്ശേരിയില്‍, വൈലോപ്പിള്ളിയില്‍, ബാലാമണിയമ്മയില്‍, ജി യില്‍ അതിന്റെ മുഴക്കങ്ങള്‍ കേള്‍ക്കാം. അധിനിവേശത്തോടും അതിന്റെ ഭാവുകത്വത്തോടും ആധുനികതയുടെ ആവേഗങ്ങളോടും പ്രതികരിക്കുന്ന ഒരു കാലം നമുക്കിവരില്‍ കാണാം. ആ വഴി പലതായി പിരിഞ്ഞു, പടര്‍ന്നു. എന്‍. വി കൃഷ്ണവാര്യരും എം. ഗോവിന്ദനും അയ്യപ്പപ്പണിക്കരും, കക്കാടും അക്കിത്തവും ഒളപ്പമണ്ണയും പാലൂരും വയലാറും, പി ഭാസ്കരനും ഓ.എന്‍.വി യും അയ്യപ്പത്തും ,സുഗതകുമാരിയും ആര്‍.രാമചന്ദ്രനും കടമ്മനിട്ടയും പുതിയ കാലത്തെ കവിതയിലേക്കു കൊണ്ടുവന്നു. കുരുക്ഷേത്രവും ഇടിഞ്ഞു പൊളിഞ്ഞ ലോകവും നഗരകവിതകളും ആ ഭാവുകത്വമാറ്റത്തെ അടയാളപ്പെടുത്തി. എഴുപതുകള്‍ പുതിയൊരു ആവേഗത്തെ, സൂക്ഷ്മബോധത്തിന്റെ സ്ഥൂലസ്ഥലികളെ നമുക്കു മുന്നില്‍ കൊണ്ടുവന്നു. ബഹുഭാഷണത്തിന്റെയും ബഹുസ്വരതയുടേയും തെളിവടയാളങ്ങളായി കവിതകള്‍. കെ ജി ശങ്കരപ്പിള്ളയും സച്ചിദാനന്ദനും ആറ്റൂരും ബാലചന്ദ്രന്‍ ചുള്ളിക്കാടും വിനയചന്ദ്രനും ആ കാലത്തെ സൂക്ഷ്മമായി തന്നെ അനുഭവിച്ചിട്ടുണ്ട്‌. അവയെ അവര്‍ കടന്നു പോയിട്ടുണ്ട്‌.എണ്‍പതുകളില്‍ , കെ.ജി ശങ്കരപ്പിള്ളയുടെയും സച്ചിദാനന്ദന്റേയും ആറ്റൂരിന്റെയും കവിതകള്‍ പുതിയ അന്വേഷണങ്ങളുമായി മുന്നോട്ടു വന്നു. നിരധിനിവേശപ്രക്രിയയുടെ പല പകര്‍ന്നാട്ടങ്ങള്‍ മലയാള കവിതയില്‍ സജീവമായി. സംസ്കാരത്തെ അഭിമുഖീകരിക്കാനും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും മലയാള കവിത മുതിര്‍ന്നു. വിജയലക്ഷ്മി, സാവിത്രി രാജീവന്‍ തുടങ്ങിയവരുടെ രചനകള്‍ പുതിയ ഇടങ്ങളിലേക്കു മലയാള കവിതയെ കൊണ്ടു പോയി. മധുസൂദനന്‍നായരും ജയശീലനും പി.പി. രാമചന്ദ്രനും ഗിരിജയും റഫീക്കും ഗോപീകൃഷ്ണനും രാമനും ടോണിയും അന്‍വര്‍ അലിയും അനിതാതമ്പിയും(പ്രതിഭാധനരായ പുതുമുറക്കാര്‍‌ ഇനിയുമേറെ..) ഈ കാവ്യ ചരിത്രത്തിലേക്കു പുതിയ അധ്യായങ്ങള്‍ എഴുതി ചേര്‍ത്തു. കവിതയുടെ ആ വഴികളെ തിരയാനുള്ള ഒരു ചൊല്‍ശ്രമമാണ്‌ കാവ്യം സുഗേയം. ഇരുപതാം നൂറ്റാണ്ടിന്റെ കവിതകളെ ചൊല്ലി അടയാളപ്പെടുത്താനുള്ള ഒരു ശ്രമം. വിലയിരുത്തുകയും വിമര്‍ശിക്കുകയുമാവാം..